National
ഇംഫാൽ: മണിപ്പുരിൽ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഘർഷം.
തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിൻഗുംഗേയി മേഖലയിലായിരുന്നു സംഘർഷമുണ്ടായത്. ഈയിടെ പ്രദേശത്തിനു സമീപം രണ്ടു കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സായുധസംഘം പ്രദേശത്ത് എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സംഘർഷം വ്യാപകമായി. കണ്ണീർവാതകം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന തുരത്തിയത്.
പത്തിലേറെ പേർക്കു നേരിയ പരിക്കേറ്റു. ഒരു നാലുചക്ര വാഹനം പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു. സുരക്ഷാസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
National
ഇംഫാൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ അനധികൃതമായി നിർമിച്ച ആറു ബങ്കറുകൾ സുരക്ഷാസേന തകർത്തു.
ലിറ്റാൻ പ്രദേശത്ത് സായുധസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഈ ബങ്കറുകൾ ഉപയോഗിച്ചിരുന്നെന്നും അന്ന് മൂന്നു പേർക്ക് പരിക്കേറ്റിരുന്നെന്നും പോലീസ് പറഞ്ഞു.
ലിറ്റാൻ, മോങ്കോട്ട് ചെപ്പു അപ്പർ ഗ്രാമപ്രദേശങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് അനധികൃതമായി നിർമിച്ച ബങ്കറുകൾ കണ്ടെത്തിയതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
National
ഇംഫാൽ: മണിപ്പുരിൽ മാധ്യമപ്രവർത്തകനെ വെടിവച്ചുകൊല്ലാൻ ആയുധധാരികളായ സംഘത്തിന്റെ ശ്രമം.
ഇംഫാൽ ഈസ്റ്റിൽ ഹട്ട സെമിത്തേരിക്കു സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് മണിപ്പുരി ദിനപത്രമായ നഹരോൾ തൗഡാംഗിന്റെ എഡിറ്റർ ഖൊയ്റാം ലോയലക്പയുടെ കാർ ഒരുസംഘം ആക്രമിച്ചത്.
വെടിവയ്പിനു ശേഷം ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. രണ്ടുതവണ അക്രമികൾ വെടിവച്ചതോടെ കാറിന്റെ പുറകുവശത്തെ ചില്ലുകൾ തകർന്നു.
മൂക്കിന് ഉൾപ്പെടെ പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണവും തുടങ്ങി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
National
ഇംഫാൽ: മണിപ്പുരിൽ ബിജെപി നേതാവ് യുമാൻ ഖേംചന്ദ് മന്ത്രിസഭയിൽ മൂന്ന് കുക്കി എംഎൽഎമാർ പങ്കാളികളായതിനെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. കുക്കി മേധാവിത്വ പ്രദേശമായ ചുരാചന്ദ്പുരിൽ വാഹന ഗതാഗതം തടഞ്ഞ പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിയുകയായിരുന്നു. ടയറുകൾ കത്തിച്ച് ഗതാഗത തടസവും സൃഷ്ടിച്ചു.
ബുധനാഴ്ചയാണ് ഖേംചന്ദ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി കുക്കി വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംച കിപ്ജെനും നാഗ പീപ്പിൾസ് ഫ്രണ്ടിലെ എൽ. ദിഖോയും ഇതോടൊപ്പം ചുമതലയേറ്റിരുന്നു.
സർക്കാരിൽ പങ്കാളിയായ മൂന്ന് കുക്കി എംഎൽഎമാർക്ക് കുക്കി സംഘടനകൾ സാമൂഹ്യ ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ്തെയ് വിഭാഗക്കാരുമായി ചേർന്ന് കുക്കികളെ എംഎൽഎമാർ വഞ്ചിച്ചുവെന്നാണ് ആരോപണം. പത്ത് കുക്കി എംഎൽഎമാരാണ് നിയമസഭയിലുള്ളത്.
ഇതിൽ ഏഴു പേരും ബിജെപിക്കാരാണ്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ട എൻഡിഎ സംഘത്തിൽ ഹമർ ഗോത്രത്തിൽനിന്നുള്ള എൻ. സനതെ എംഎൽഎയും ഉണ്ടായിരുന്നു. മറ്റൊരു കുക്കി എംഎൽഎയായ എൽ.എം. ഖൗട്ടെയും സംഘത്തിലുണ്ടായിരുന്നു.
കുക്കി വിഭാഗത്തിന്റെ ഭാഗമായ ഹമർ വിഭാഗവും. എംഎൽഎമാർ സർക്കാരിൽ പങ്കാളികളായത് കഴിഞ്ഞ ജനുവരി 13 ലെ ലുംഗ്തു പ്രമേയത്തിന്റെ ലംഘനമാണെന്നാണ് കുക്കി സോ കൗൺസിൽ പറയുന്നത്.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാലിൽ മൂന്നു ഭീകരരെ സുരക്ഷാസേന പിടികൂടി. വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടെ നിരോധിത സംഘടനകളിലെ അംഗങ്ങളാണിവർ.
തോക്കുകളും സ്ഫോടകവസ്തുക്കളും കണക്കിൽപ്പെടാത്ത 60,300 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. സ്കൂളുകൾ, ഇഷ്ടിക നിർമാതാക്കൾ, ആശുപത്രികൾ എന്നിവയിൽനിന്ന് പണം പിടിച്ചുപറിക്കുന്നതു സംഘം പതിവാക്കിയിരുന്നു.
National
ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ രണ്ടാണ്ട് പിന്നിടുന്ന മണിപ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു.
2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഏകദേശം 60,000 പേര് അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. മണിപ്പുരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.
വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
National
ഇംഫാൽ: മണിപ്പുരിലെ അഞ്ച് ജില്ലകളിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ 90 തോക്കുകളും എഴുനൂറോളം വെടിക്കോപ്പുകളും കണ്ടെത്തി. 2023 മേയിൽ തുടങ്ങിയ വംശീയപോരിനുശേഷം പോലീസിന്റെ ആയുധശാലയിൽനിന്നു മോഷ്ടിച്ചവയാണ് കണ്ടെത്തിയ ആയുധങ്ങളിൽ ഏറെയും.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽനിന്നും മണിപ്പുർ പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, കരസേന, ആസാം റൈഫിൾസ് തുടങ്ങിയവരാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂന്ന് എകെ ശ്രേണിയിലു ള്ള തോക്കുകൾ ഒരു എം 16 റൈഫിൾ, അഞ്ച് ഇൻസാസ് റൈഫിളുകൾ തുടങ്ങിയ പിടിച്ചെടുത്തവയിലുണ്ട്.